Panthalam Balan
Musician
ഉത്സവപ്പറമ്പുകളിലെ ഗാനമേളകളില്‍ ഹരമായിരുന്നു ഗായകന് ആയ പന്തളം ബാലന്. ഇദ്ദേഹത്തിന്റെ ഗാനമേളകള്‍ അമ്പലപ്പറമ്പുകളില്‍ ജനസമുദ്രം തീര്‍ക്കുമായിരുന്നു.
പന്തളം ബാലന്റെ അച്ഛന് തങ്കപ്പന് യൂ പി സ്ക്കൂളിലെ ഹെഡ്മാസ്റ്റര് ആയിരുന്നു. അതേ സ്ക്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തു് തന്നെ ബാലന്റെ കലാവാസന തിരിച്ചറിഞ്ഞ അച്ഛനമ്മമാര്‍ ബാലനെ ഗാനാലാപനത്തിനു് പ്രോത്സാഹിപ്പിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തു് സ്ക്കൂളിലെ ഒരു ചടങ്ങില്‍ പാടാനായി തട്ടേല്‍ കയറിയതാണു് തുടക്കം. അവിടെ നിന്നും സ്ക്കൂളിനെ പ്രതിനിധീകരിച്ചു് സബ് ജില്ലാ കലോത്സവത്തില്‍ പാടാന്‍ അവസരം ലഭിച്ചു. അയല്‍വാസിയായിരുന്ന പന്തളം സുരേന്ദ്രന് ആണു് അതിനു വേണ്ടി ഒരു പാട്ടു് പഠിപ്പിച്ചതു്. ‘ബ്രാഹ്മമുഹൂര്‍ത്തം കഴിഞ്ഞു..’ എന്നു തുടങ്ങുന്ന ഗാനം നന്നായി പഠിച്ചിരുന്നുവെങ്കിലും സഭാകമ്പം കാരണം ആദ്യത്തെ രണ്ടു് വരികള്‍ മാത്രം ആവര്‍ത്തിച്ചു് പാടിക്കൊണ്ടു് നാണം കെട്ടു് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോരേണ്ടിവന്നു.
കുട്ടിക്കു് ആദ്യം ഉണ്ടായ ദുരനുഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ മാറാന്‍ അച്ഛനമ്മമാര്‍ ബാലനു് തിരിച്ചറിവാകുന്ന പ്രായത്തിനു മുന്‍പു് തന്നെ വെണ്മണി സുകുമാരന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീത പഠനത്തിനായി ഏര്‍പ്പാടു് ചെയ്തു. തുടര്‍ന്നു് ശാസ്ത്രീയസംഗീതം സ്വായത്തമാക്കാനുള്ള വാശിയില്‍ പന്തളം സുധാകരന് എം എല്‍ എ യുടെ ശുപാര്‍ശയില്‍ തിരുവനന്തപുരം സംഗീതകോളേജില്‍ ചേര്‍ന്നു. ആദ്യകാലങ്ങളില്‍ ബാലന് അവിടെ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കുന്ന കാലത്തോടടുത്തപ്പോള് സംഗീതജ്ഞരുടെ ഇടയില്‍ ബാലന് ശ്രദ്ധേയനായി. സംഗീതകോളേജില്‍ നിന്നും പഠിപ്പു് കഴിഞ്ഞു് പുറത്തിറങ്ങിയ അനേകം മുന്‍നിര ഗായകരുടെ കൂട്ടത്തില്‍ തന്നെ ബാലന്റെ പേരും കുറിക്കപ്പെട്ടു. പഠിച്ചതു് ശാസ്ത്രീയസംഗീതമായിരുന്നെങ്കിലും ചെറുപ്പകാലം മുതല്‍ ചലച്ചിത്രഗാനങ്ങളോടുണ്ടായിരുന്ന പ്രണയം ബാലനെ സിനിമാഗാനമേളവേദികളില് എത്തിച്ചു.സ്വാതിതിരുനാള്‍ എന്ന സിനിമ ഇറങ്ങിയ കാലം ആയിരുന്നു അതു്. ഗാനമേളകളില്‍ ഒന്നു രണ്ടു് പാട്ടുകള്‍ മാത്രം പാടാനേ അവസരം ലഭിക്കുമായിരുന്നുള്ളു. ഗോപാലകപാഹിമാം, സ്വാമിനാഥപരിപാലയാം, കൃപയാപാലയ ശൗരേ എന്നീ കീര്‍ത്തനങ്ങള്‍ ആയിരുന്നു ബാലനെക്കൊണ്ടു് പാടിപ്പിച്ചിരുന്നതു്. ഇവ പാടാന്‍ ബാലനു് ആത്മവിശ്വാസം ഏകിയതു് സംഗീത കോളേജിലെ ഗാനപ്രവീണിനുള്ള പഠനം ആയിരുന്നു.
ഗാനമേളവേദിയില്‍ ശോഭിച്ച ബാലനു് 1988ല്‍ അന്യഗായകരുടെ ഗാനം ആലപിക്കുന്ന സ്ഥിതിവിശേഷം വിട്ടു് സ്വന്തമായി സിനിമയില്‍ പാടാനുള്ള അവസരം ദേവരാജന്‍ മാസ്റ്റര്‍ ആണു് ഒരുക്കിയതു്. സമൂഹഗാനങ്ങളില് ദേവരാജന്‍ മാസ്റ്ററുടെ കൊയറില്‍ ഒരംഗമായി പാടാന്‍ തുടങ്ങിയ ബാലനെ കൊയറിന്റെ ലീഡ് ഗായകന് ആക്കി ദേവരാജന്‍ മാസ്റ്റര്‍ ഉയര്‍ത്തി. ദേവരാജന്‍ മാസ്റ്ററുടെ നിര്‍ദ്ദേശത്തില്‍ തങ്കപ്പന് ബാലന് എന്നറിയപ്പെട്ടിരുന്ന ആളെ പന്തളം ബാലന് ആക്കി. പിരപ്പിന്കോടു് മുരളിയുടെ വരികള്‍ക്കു് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്ന്നു് സോളോ ആയും മാധുരിയോടൊപ്പം ഡ്യുയറ്റായും ഓരോ ഗാനം വീതം ബാലന് പാടിയെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല. അതിനു ശേഷം നൂറനാടു് കൃഷ്ണന്‍കുട്ടിയുടെ ഈണത്തില്‍ ‘മഴമുകില്‍ പോലെ’ എന്ന സിനിമയില്‍ രണ്ടു് ഗാനം പാടി. ഒരു നീണ്ട ഇടവേളയ്ക്കു് ശേഷം 2001ല്‍ രവീന്ദ്രന് മാസ്റ്റര്‍ ഈണം നല്കിയ ‘പകല്‍പൂരം’ എന്ന സിനിമയ്ക്കു് നടവഴിയും ഇടവഴിയും എന്ന ടൈറ്റില്‍ ഗാനം പാടി.
ആദ്യഗാനം പാടിയ സിനിമ റിലീസായില്ലെങ്കിലും പന്തളം ബാലന് ഗാനസംവിധായകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടതിനാല്‍ തുടര്‍ന്നു് നിരവധി നാടകഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും ഉത്സവഗാനങ്ങള്ക്കും ശബ്ദം നല്ക്കാന് സാധിച്ചു. പന്തളത്തിനടുത്തു് താമസിച്ചിരുന്ന രഞ്ജിനി കാസറ്റു് കമ്പനിയുടെ മാനേജറായ രവി പണിക്കർ വീട്ടില്‍ ബാലനെ സന്ദര്‍ശിക്കുകയും അതു വരെ അവര്‍ക്കുവേണ്ടി പാടിയിരുന്ന എം ജി ശ്രീകുമാറിനു പകരക്കാരനായി അവരുടെ കാസറ്റുകള്ക്കു് വേണ്ടി പാടാന്‍ ബാലനെ ക്ഷണിക്കുകയും ചെയ്തു. രഞ്ജിനി കാസറ്റു് കമ്പനിക്കുവേണ്ടി ബേര്‍ണി ഇഗ്നേഷ്യസിന്റെ സംഗീത സംവിധാനത്തില്‍ ആദ്യം പാടിയതു് കന്നിഅയ്യപ്പന്‍ എന്ന അയ്യപ്പഭക്തിഗാനം ആയിരുന്നു. പക്ഷെ ഗായകന്റെ പേരു് അവര്‍ ബാലചന്ദ്രന് എന്നാക്കിയാണു് തുടര്‍ന്നു പാടിയ 50ഓളം ഗാനങ്ങളുടെ കാസറ്റുകളില്‍ കൊടുത്തതു്.
ഗാനപ്രവീണിനു് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ ട്രൂപ്പില്‍ പാടാന്‍ പോകുമായിരുന്നെങ്കിലും പാടാനുള്ള അവസരം അധികമൊന്നും ലഭിച്ചിരുന്നില്ല. ഒരുപാടു് ഗായകരുടെ ഇടയില്‍ ഒരുവന് മാത്രമായിരുന്നു ബാലന്. ഇവിടെ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ക്കു് പരിഹാരമായി ബാലന് സ്വന്തമായി ഒരു ട്രൂപ്പു് തുടങ്ങി. സ്വന്തമായി പാടിയ ഗാനങ്ങള്‍ ജനങ്ങളിലേക്കു് എത്തിക്കാന്‍ സ്വന്തം ട്രൂപ്പിലെ പ്രവര്‍ത്തനം കൊണ്ടു് ബാലനു് സാധിച്ചു. കേരളത്തില്‍ ഗാനമേളകള്‍ ഏറ്റവും കൂടുതല്‍ നടത്തിയിരുന്ന ഇടവ ബഷീര്‍, മാര്‍ക്കോസ് എന്നിവര്‍ക്കു് ശേഷം അതേ പോലെ തന്നെ ധാരാളം വേദികളില്‍ ഗാനമേള അവതരിപ്പിക്കാന്‍ ബാലനു് സാധിച്ചു. സിനിമയില്‍ പാട്ടു് പാടാന്‍ അവസരം ചോദിച്ചു് ആരുടെയും പുറകെ പോകാതിരുന്ന ബാലന് താന്‍ ആരാധിക്കുന്ന ഗാനഗന്ധര്വ്വന് യേശുദാസിന്റെ ഭാവഗാനങ്ങള്‍ തിരഞ്ഞെടുത്തു് പാടിക്കൊണ്ടു് തന്നെ സ്വന്തമായ പാതിയിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറി.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഇന്നലത്തെ താരം
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Navami Venu | 10 |
Tiju Thomas Thumbaman | 1 |
|
Singers | Songs |
Panthalam Balan | 10 |
KG Sumitha | 1 |
|
Raga | Songs |
Vaasanthi | 1 |
Jog | 1 |
Hamsanandi | 1 |
Hindolam | 1 |
Dharmavathi | 1 |
Panthuvarali | 1 |
Valachi | 1 |
Sivaranjani | 1 |
Mohanam | 1 |
|
|